ചെളിയും മാലിന്യവും നിറഞ്ഞ് ഒഴുക്കു തടസ്സപ്പെട്ട കല്ലായിപ്പുഴ (Kallayi river) പുതുജീവനിലേക്ക്. പുഴയുടെ ആഴം കൂട്ടൽ പ്രവൃത്തി 22ന് വൈകിട്ടു നാലിന് മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്‌ഘാടനം ചെയ്യും. പ്രവൃത്തി ഒരു വർഷത്തിനകം പൂർത്തിയാക്കുകയാണു ലക്ഷ്യം. കേരളത്തിലെ മലിനീകരിക്കപ്പെട്ട പുഴകളുടെ പട്ടികയിൽ ഒന്നാമതായ കല്ലായിപ്പുഴയെ പഴയ പ്രതാപത്തിലേക്ക് വീണ്ടെടുക്കാനുള്ള കോർപറേഷന്റെയും സർക്കാരിന്റെയും ഇടപെടലിനെ തുടർന്നാണ് ആഴംകൂട്ടൽ പദ്ധതി നടപ്പാക്കുന്നത്. പ്രവൃത്തിക്ക് 12.98 കോടി രൂപയുടെ ടെൻഡറിന് ജൂലൈയിലാണ് അനുമതിയായത്.
റിവർ മാനേജ്‌മെന്റ് ഫണ്ട് മുഖേന ആദ്യം 4.5 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. എന്നാൽ ഈ തുകയ്‌ക്ക് പണി ചെയ്യാനാവില്ലെന്ന് കരാറുകാർ അറിയിച്ചതോടെ പ്രവൃത്തി നടന്നില്ല. പിന്നീട് പലവട്ടം ടെൻഡർ നടത്തിയെങ്കിലും ഫലം കണ്ടില്ല. 7.9 കോടി രൂപ അനുവദിച്ച് അഞ്ചുതവണ നടത്തിയ ടെൻഡറിലും ആരും പ്രവൃത്തി ഏറ്റെടുത്തില്ല. തുടർന്ന് ഈ വർഷം 5.07 കോടി രൂപ അധികം നൽകാൻ കോർപറേഷൻ തീരുമാനിച്ചു. ജൂലൈയിൽ ജലസേചന വകുപ്പ് ടെൻഡറിന് അനുമതി നൽകിയതോടെ നടപടി വേഗത്തിലായി.
വെസ്റ്റ് കോസ്റ്റ് ഡ്രജിങ് കമ്പനിക്കാണ് ചെളി നീക്കാൻ കരാർ നൽകിയത്. പ്രവൃത്തി ഉദ്‌ഘാടനത്തിന്റെ ഭാഗമായി വിവിധ രാഷ്‌ട്രീയ പാർട്ടി, സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്ന് സ്വാഗതസംഘം രൂപീകരിച്ചു.
ഒരു മാസത്തിനകം ചെളിയുടെ അളവെടുക്കും അടിഞ്ഞുകൂടിയ ചെളിയുടെ അളവ് കണ്ടെത്താനുള്ള സർവേയാണ് ആദ്യം നടക്കുക. ഇത് ഒന്നര മാസംകൊണ്ട് പൂർത്തിയാക്കി ആഴംകൂട്ടൽ തുടങ്ങും.പുഴയിലെ മരത്തടികൾ കച്ചവടക്കാർ നീക്കും. കടുപ്പിനി മുതൽ കോതി വരെയുള്ള 4.2 കിലോമീറ്ററിലെ അടിഞ്ഞുകൂടിയ എക്കൽ, ചെളി, മരത്തടി, മാലിന്യം എന്നിവ നീക്കംചെയ്താണു പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കുക. 2.7 മീറ്റർ ആഴത്തിലാണ് ചെളി നീക്കാനുള്ളത്.